തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കേസിൽ ഗൂഢാലോചന പരിശോധിക്കണമെന്നും രാഹുൽ ഈശ്വറിന്റെ ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.(Rahul Easwar remanded in 2-day police custody)
അറസ്റ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പൂജപ്പുര ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. ക്ഷീണത്തെ തുടർന്ന് ഡ്രിപ്പിടാൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ പ്രധാന വാദം.
പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.