
പേവിഷബാധയേറ്റ നായകളേക്കാൾ അപകടകാരികളാണ് പേവിഷബാധയേറ്റ പൂച്ചകൾ. പൂച്ചകൾ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കു പലപ്പോഴും പേവിഷ ബാധയുണ്ടായാൽ മനസ്സിലാക്കാൻ വൈകും. പൂച്ചകളെ വളർത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം. കുട്ടികൾ പൂച്ചകളുമായി ഇടപഴകുമ്പോൾ കടിയേറ്റാലോ ശരീരത്തിൽ മാന്തിയാലോ ആരോടും പറയാറില്ല. ഇത് പൂച്ചകളിൽ നിന്ന് കുട്ടികളിലേക്ക് പേവിഷബാധ ഏൽക്കുന്നതിനു കാരണമാകുന്നു.
പൂച്ചകളെ വളർത്തുന്നവർ പൂച്ച കുഞ്ഞ് ജനിച്ചാൽ 3 മാസത്തിനുള്ളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കണം. തുടർന്നുള്ള എല്ലാ വർഷവും ബൂസ്റ്റർ ഡോസുകൾ എടുക്കുകയും വേണം. സർട്ടിഫിക്കറ്റ് ചാർജ് ഉൾപ്പെടെ 55 രൂപ മാത്രമേ ഇതിനായി ചെലവാകുന്നുള്ളൂ. എല്ലാ പ്രവൃത്തി ദിവസങ്ങളിലും മൃഗാശുപത്രികളിൽ വളർത്തു മൃഗങ്ങൾക്കുളള പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാനുള്ള സൗകര്യമുണ്ട്. പൂച്ചകളുടെ ശരീരത്തിൽ എന്തെങ്കിലും മുറിവുകൾ കണ്ടാൽ ഉടൻ ഗ്ലൗസ് ഇട്ട് മുറിവ് കഴുകി പൂച്ചകളുമായി മൃഗാശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവയ്പ് എടുക്കണം. പൂച്ചയുമായി സമ്പർക്കം ഉണ്ടായവരും ചികിത്സ തേടണം.
പേ പിടിച്ച മൃഗങ്ങളെ അവയുടെ സ്വഭാവം കൊണ്ടു തിരിച്ചറിയാനാകും. പ്രത്യേക പ്രകോപനമൊന്നും കൂടാതെ തന്നെ പട്ടിയോ പൂച്ചയോ ആക്രമിക്കാൻ വന്നാൽ സൂക്ഷിക്കണം. പേ പിടിച്ച നായയുടെയും പൂച്ചയുടെയും ഉമിനീരിൽ ആറു ദിവസം മുൻപുതന്നെ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകും. രോഗം ബാധിച്ച മൃഗങ്ങൾ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ പ്രവേശിക്കും. അണുക്കൾ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തിയാണു രോഗമുണ്ടാകുന്നത്.
നായ, പൂച്ച, കുറുക്കൻ എന്നിവയിലൂടെയാണു മനുഷ്യർക്ക് പ്രധാനമായും പേവിഷ ബാധയേൽക്കുന്നത്. മൃഗങ്ങളുടെ കടിയേറ്റ (മാന്തിയ) ഭാഗം തുറന്ന ടാപ്പിനു ചുവടെ പിടിച്ച് 10 മിനിറ്റ് വരെ സോപ്പ് ഉപയോഗിച്ച് കഴുകണം. എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. മുറിവിന്റെ സ്വഭാവം തലച്ചോറിൽ നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങൾ പരിശോധിച്ചാണ് വാക്സിനേഷന്റെ രീതി നിശ്ചയിക്കുന്നത്. ഇൻട്ര ഡെൽമൽ റേബീസ് ആന്റി വാക്‌സീനേഷൻ (ഐഡിആർവി) കുത്തിവയ്‌പാണു നൽകുന്നത്. ഇതോടൊപ്പം ടിടിയും എടുക്കും.