തിരുവനന്തപുരം: വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ബി.ജെ.പി ഭരണത്തിലേറി മൂന്ന് ദിവസം തികയും മുൻപേ ഗുജറാത്ത്-യു.പി മോഡൽ കേരളത്തിൽ നടപ്പിലാക്കാനാണ് നോക്കുന്നതെങ്കിൽ അത് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(R Sreelekha should apologize, says Minister V Sivankutty)
"എം.എൽ.എ ഓഫീസ് ഒഴിയാൻ പറയാൻ ഒരു കൗൺസിലർക്ക് എന്ത് അധികാരമാണുള്ളത്? ഒരു ഡി.ജി.പി വിചാരിച്ചാൽ പോലും എം.എൽ.എയെ അവിടെ നിന്ന് ഒഴിപ്പിക്കാൻ കഴിയില്ല. പിന്നെയാണോ കൗൺസിലർ," അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കൗൺസിലറുടെ നടപടി ധിക്കാരപരമാണ്. എം.എൽ.എയായിരിക്കെ പ്രശാന്താണ് കൗൺസിലർമാർക്ക് കോർപ്പറേഷൻ കെട്ടിടങ്ങളിൽ ഓഫീസുകൾ നൽകാനുള്ള സൗകര്യം ഒരുക്കിയത്. അത് മറന്നുകൊണ്ടുള്ള ഈ നീക്കം അനുവദിക്കാനാവില്ല. എം.എൽ.എയോട് കാണിച്ച അനാദരവിന് ആർ. ശ്രീലേഖ പരസ്യമായി മാപ്പ് പറയണം. ഈ വിഷയത്തിൽ നഗരസഭാ മേയർ വി.വി. രാജേഷ് നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൗൺസിലർക്ക് അസൗകര്യം ഉണ്ടെങ്കിൽ അത് പ്രശാന്തിനോടല്ല പറയേണ്ടത്. സ്വന്തം സൗകര്യം നോക്കി ഒരു ജനപ്രതിനിധിയുടെ ഓഫീസിനെതിരെ തിരിയുന്നത് ശരിയല്ല. ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ വി.കെ. പ്രശാന്തിനെ ഫോണിൽ വിളിച്ച് തന്റെ ഓഫീസിന് സൗകര്യം കുറവായതിനാൽ എം.എ.എ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാർച്ച് 31 വരെ കരാർ കാലാവധിയുണ്ടെന്നും അതുവരെ ഒഴിയില്ലെന്നുമാണ് പ്രശാന്ത് വ്യക്തമാക്കിയത്. താൻ ഒരു 'സഹോദരി' എന്ന നിലയിൽ അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്ന് ശ്രീലേഖ വിശദീകരിച്ചു.