തിരുവനന്തപുരം: ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം തന്റെ ഓഫീസിലുണ്ടായ വൈകാരികമായ ഒരു അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചു. മധ്യകേരളത്തിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നും പോലും ആളുകൾ സഹായം തേടി വാർഡ് സഭയിലെത്തിയെന്നും, പലതും തന്റെ പരിധിക്കപ്പുറമുള്ള ആവശ്യങ്ങളായിരുന്നുവെന്നും അവർ കുറിച്ചു.(R Sreelekha shares the sad story of the ward meeting)
ശാസ്തമംഗലം വാർഡിലെ കാര്യങ്ങൾക്കായി നടത്തിയ സഭയിലേക്ക് എറണാകുളത്ത് നിന്നും വടക്കൻ കേരളത്തിൽ നിന്നും വരെ ആളുകൾ എത്തിയിരുന്നു. തന്റെ കൗൺസിലർ എന്ന ഉത്തരവാദിത്തത്തിന് പുറത്തുള്ള സഹായങ്ങൾ തേടിയാണ് പലരും എത്തിയത്.
എറണാകുളത്ത് നിന്നും സഹോദരന്റെ രോഗാവസ്ഥയെക്കുറിച്ച് പറയാൻ വന്ന ഒരു സ്ത്രീയുടെ അനുഭവം ശ്രീലേഖയെ വേദനിപ്പിച്ചു. തിരക്കിനിടയിൽ താൻ അവരോട് സംസാരിക്കുമ്പോൾ, ഞാൻ നിങ്ങളെ കഷ്ടപ്പെടുത്തുകയാണെന്ന് തോന്നുന്നുണ്ടോ എന്ന് ആ സ്ത്രീ ചോദിച്ചു. ഉണ്ട് എന്ന് മറുപടി പറഞ്ഞ ഉടൻ അവർ കണ്ണ് നിറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു. ആ സ്ത്രീ ഇത് ശ്രദ്ധയിൽപ്പെട്ടാൽ തന്നെ വീണ്ടും ബന്ധപ്പെടണമെന്ന് ശ്രീലേഖ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. രാവിലെ മുതൽ രാത്രി വൈകുന്നത് വരെ ജനങ്ങൾക്കൊപ്പമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.



