തൃശൂർ : കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വിമർശിച്ച് മന്ത്രി ആർ ബിന്ദു രംഗത്തെത്തി. കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ ഓർമ്മിപ്പിക്കുന്ന യോഗങ്ങൾ സംഘടിപ്പിക്കുകയും, പാവപ്പെട്ടവരെ പരിഹസിച്ച് പരദൂഷണം പറയുകയും ചെയ്യുന്ന പരിപാടി അപലപനീയമെന്നാണ് അവർ പറഞ്ഞത്. (R Bindu against Suresh Gopi)
വയോധികയോടുള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റം ജനാധിപത്യ മര്യാദയ്ക്ക് നിരക്കുന്നതല്ല എന്നും, അദ്ദേഹം തനിക്ക് വോട്ട് ചെയ്തവരുടെയും ചെയ്യാത്തവരുടെയും എം പിയാണ് ഇപ്പോഴെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജീവിത പ്രശ്നങ്ങളുമായി മുന്നിൽ എത്തുന്നവർ അടിയാളർ ആണെന്ന തോന്നൽ നല്ലതല്ല എന്ന് മന്ത്രി വിമർശിച്ചു.