തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ. നേതാക്കൾ പരസ്യമായി പ്രതികരിക്കുന്നതിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജൻ രംഗത്ത്. വ്യത്യസ്ത നിലപാടുകൾ മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം പരസ്യമായി വിവാദം സൃഷ്ടിക്കുന്നത് മുന്നണിയെയും സർക്കാരിനെയും ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.(Public responses will weaken the government, EP Jayarajan against CPI in PM SHRI controversy)
മുന്നണി സംവിധാനത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇ.പി. ജയരാജൻ അംഗീകരിച്ചു. "മുന്നണി സംവിധാനത്തിൽ ഓരോ കക്ഷിയുടെയും പ്രതിനിധികൾ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെ വികസനം ലക്ഷ്യമിട്ടും നാടിന്റെ പൊതുവായ താത്പര്യം മുന്നിൽ കണ്ടുമാണ്. അത്തരത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ഒറ്റപ്പെട്ട വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം," അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇത്തരം വിഷയങ്ങൾ പരസ്യമാക്കി മുന്നണിക്ക് ദോഷമുണ്ടാക്കുന്നത് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമർശനത്തിന്റെ കാതൽ. സി.പി.ഐ.യുടെ പ്രമുഖ നേതാക്കൾ പി.എം. ശ്രീ പദ്ധതിക്കെതിരെ പൊതുവേദികളിലും മാധ്യമങ്ങളിലും ശക്തമായ നിലപാടെടുത്തിരുന്നു.