തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് രംഗത്തെത്തി. തട്ടിപ്പിൽ സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൈക്കോടതി അവധി കഴിഞ്ഞ് തുറക്കുന്ന ദിവസം തന്നെ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (PS Prasanth on Sabarimala gold case )
വേണ്ട നടപടികൾ സ്വീകരിക്കാനായി സ്റ്റാന്റിംഗ് കൗൺസിലിനെ ഏർപ്പെടുത്തിയെന്നും, 1999 മുതലുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം വിജിലൻസിൻ്റെ അന്വേഷണത്തിൽ തന്നെ സത്യം തെളിയുമെന്ന അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണുവെന്നും, ഇയാളുടെ തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം, തുടക്കം മുതൽ തന്നെ ഈ ബോർഡ് ഇയാളെ മാറ്റി നിർത്തിയിരുന്നുവെന്നും വ്യക്തമാക്കി. സ്മാർട്ട് ക്രിയേഷൻസ് നല്ല സ്ഥാപനം തന്നെയാണ് എന്നും, പണ്ടുണ്ടായിരുന്ന അവതാരങ്ങളിൽ പത്തിലൊന്നു പോലും ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.