കോഴിക്കോട്: യുവസമൂഹത്തിന് ആവശ്യമായ വിദ്യാഭ്യാസവും തൊഴിലും നൽകാൻ സാധിക്കുകയെന്നത് മഹത്തായ കർമമാണെന്ന് യുവജനകാര്യ മന്ത്രി സജി ചെറിയാൻ. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐയിൽ നടന്ന 'സ്കിൽസ്പിറേഷൻ' യുവജന നൈപുണി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയവും വെറുപ്പും പ്രചരിപ്പിക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് സമൂഹത്തിന്റെ പലകോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാവുമ്പോൾ വിജ്ഞാനവും തൊഴിലും നൽകി സമൂഹത്തിന് ഉപകാരപ്പെടും വിധം പരിവർത്തിപ്പിക്കുക എന്ന ദൗത്യമാണ് മർകസ് നിർവഹിക്കുന്നത് -മന്ത്രി പറഞ്ഞു.
ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അഡ്വ. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. ഈ വർഷം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ കൈമാറി. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാർഥികൾക്കാണ് 30 കമ്പനികളിലായി പ്ലേസ്മെന്റ് ലഭിച്ചത്. ഐ ടി ഐ യുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴിൽ ദാതാക്കളെയും ആദരിച്ചു.
യുവാക്കൾക്കിടയിൽ സംരംഭകത്വവും ശുഭ ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി നടന്ന യൂത്ത് സമ്മിറ്റ് രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ഐടിഐ പൂർവ വിദ്യാർഥികളായ 27 യുവസംരംഭകരെ ചടങ്ങിൽ ആദരിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ധനീഷ് ലാൽ, പികെ ബാപ്പു ഹാജി, ആർജെഡി ജനറൽ സെക്രട്ടറി സലീം മടവൂർ, ഓർഫനേജ് കൺട്രോൾബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, എസ് വൈ എസ് സെക്രട്ടറി കലാം മാവൂർ, വ്യാപാര-തൊഴിൽ-സംരംഭകത്വ രംഗത്തെ പ്രമുഖർ, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: മർകസ് ഐടിഐയിൽ നടന്ന 'സ്കിൽസ്പിറേഷൻ' യുവജന നൈപുണിസംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.