കൊല്ലം: ദേശീയപാത 66-ന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാപ്രശ്നങ്ങൾക്കുമെതിരെ കൊട്ടിയത്ത് പ്രവർത്തിക്കുന്ന ജനകീയ സമരപ്പന്തൽ നീക്കം ചെയ്യണമെന്ന് പോലീസ് നോട്ടീസ് നൽകി. ഉയരപ്പാതയിലെ വിള്ളലുകൾ ടാറിട്ട് മൂടിയ അധികൃതരുടെ നടപടി ചോദ്യം ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ ഈ നീക്കം.(Protest against unscientific construction of national highway, Police notice to demolish protest tent)
കൊട്ടിയം പറക്കുളത്തിന് സമീപം ഉയരപ്പാതയുടെ അടിത്തറ ഇളകുകയും മതിൽപ്പാളികൾ പുറത്തേക്ക് തള്ളുകയും ചെയ്തിരുന്നു. വലിയ വിള്ളലുകൾ കണ്ട ഭാഗം രാത്രിക്ക് രാത്രി പോലീസ് കാവലിൽ കോൺക്രീറ്റ് ചെയ്ത് ടാറിട്ട് മൂടുകയായിരുന്നു. ഇത് ശാസ്ത്രീയമായ പരിശോധനകൾ തടയാനാണെന്ന് സമരസമിതി ആരോപിക്കുന്നു.
മൈലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിർമ്മാണത്തിനിടെ അപകടങ്ങൾ സംഭവിച്ചിരുന്നു. സമാനമായ സാഹചര്യം കൊട്ടിയത്തും ആവർത്തിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. ചതുപ്പുപ്രദേശമായ ഇവിടെ തൂൺപാലം വേണമെന്ന ആവശ്യം അധികൃതർ പരിഗണിച്ചിട്ടില്ല.