'സന്തോഷകരമായ വിധി, പോക്സോ തടവ് ആദ്യം അനുഭവിക്കണം' : പാലത്തായി പോക്സോ കേസിൽ പ്രോസിക്യൂട്ടർ | POCSO

കേസിൻ്റെ ആദ്യ ഘട്ടത്തിൽ പോലീസ് അന്വേഷണത്തിൽ നിരാശയുണ്ടായിരുന്നതായും ഭാസുരി പറഞ്ഞു
'സന്തോഷകരമായ വിധി, പോക്സോ തടവ് ആദ്യം അനുഭവിക്കണം' : പാലത്തായി പോക്സോ കേസിൽ പ്രോസിക്യൂട്ടർ | POCSO
Published on

കണ്ണൂർ:പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മരണം വരെ തടവ് അനുഭവിക്കണം. കൂടാതെ, പോക്‌സോ കുറ്റങ്ങളിൽ 40 വർഷം തടവും (20 വർഷം വീതം) ഒരു ലക്ഷം രൂപ പിഴയും അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.(Prosecutor says she is happy in the Palathayi POCSO case verdict)

വിധി വന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി, വിധി ഏറെ സന്തോഷകരമാണെന്ന് അറിയിച്ചു. "പ്രതിഭാഗത്തിൻ്റെ 'കെട്ടിച്ചമച്ച കേസ്' എന്ന വാദത്തിൽ കഴമ്പില്ലെന്ന് തെളിയിക്കുന്നതാണ് വിധി. പ്രതിയായ കെ. പത്മരാജൻ ആദ്യം പോക്സോ കുറ്റത്തിലെ 40 വർഷം തടവ് അനുഭവിക്കണം, അതിനു ശേഷമാകും ജീവപര്യന്തം ശിക്ഷ."

കേസിൻ്റെ ആദ്യ ഘട്ടത്തിൽ പോലീസ് അന്വേഷണത്തിൽ നിരാശയുണ്ടായിരുന്നതായും ഭാസുരി പറഞ്ഞു. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് പത്മരാജൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

അധ്യാപകനെതിരായ പരാതി പാനൂർ പോലീസിന് കൈമാറിയെങ്കിലും, ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു കണ്ടെത്തൽ. പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന്, 2020 ഏപ്രിൽ 15-ന് ഒളിവിൽ കഴിഞ്ഞിരുന്ന പത്മരാജനെ അറസ്റ്റ് ചെയ്തു.

ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും, അഞ്ച് അന്വേഷണ സംഘങ്ങൾ മാറിമാറി അന്വേഷിക്കുകയും ചെയ്തു. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയതും വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.

2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ ഐപിസി 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടു.

എന്നാൽ, പ്രതിഭാഗം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുകയും, കുടുംബവും പ്രായവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. "പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികൾ" ആയിരിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കേസിൻ്റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നൽകി.

Related Stories

No stories found.
Times Kerala
timeskerala.com