
ധാർമികവും മാനവികവുമായ ഒട്ടനവധി മൂല്യങ്ങളാണ് മുഹമ്മദ് നബി സമൂഹത്തിൽ പ്രചരിപ്പിച്ചതെന്നും സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.
പ്രയാസപ്പെടുന്നവരെ ചേർത്തുപിടിക്കുക, സത്യസന്ധരാവുക, സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും പ്രത്യേകം പരിഗണിക്കുക, സംഘർഷ രഹിത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക, അസാന്മാർഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങി മനുഷ്യകുലത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നിലപാടുകളാണ് മുഹമ്മദ് നബി മുന്നോട്ടുവെച്ചത്. സമത്വവും സമാധാനവും ആഹ്വാനം ചെയ്യുന്നതുൾപ്പെടെയുള്ള സന്ദേശങ്ങളി ലൂടെയാണ് ലോകമെമ്പാടും മുഹമ്മദ് നബിയെ ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നബിദിനത്തിന്റെ ഭാഗമായി മർകസിൽ നടക്കുന്ന പ്രഭാത പ്രകീർത്തന സദസ്സിലും ബംഗളുരുവിലെ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലും ഗ്രാൻഡ് മുഫ്തി പങ്കെടുക്കും.
മുഹമ്മദ് നബിയുടെ 1500-ാമത് തിരുപ്പിറവി വർഷമായ ഇത്തവണ കേരളത്തിൽ അതി വിപുലമായ പരിപാടികളോടെയാണ് നബിദിനം ആഘോഷിക്കുന്നത്. പള്ളികളിൽ പ്രഭാത നിസ്കാര ശേഷം മൗലിദ് സദസ്സുകളും മദ്രസകൾ കേന്ദ്രീകരിച്ച് ഘോഷയാത്രകളും കലാ മത്സരങ്ങളും അന്നദാനവും നടക്കും.