കൊച്ചി: ജില്ലയിൽ പാവപ്പെട്ടവർക്കുള്ള മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയവർക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പിന്റെ കർശന നടപടി. സർക്കാർ ഉദ്യോഗസ്ഥരടക്കം 7,142 പേരുടെ മുൻഗണനാ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് പിഴയായി 2.09 കോടി രൂപ ഈടാക്കി സർക്കാരിലേക്ക് അടച്ചു. 2021 മേയ് മുതൽ 2025 ഡിസംബർ വരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.(Priority ration cards of 7142 ineligible people seized in Kochi)
നിയമവിരുദ്ധമായി കാർഡുകൾ കൈവശം വെച്ച വിഭാഗങ്ങളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇത് സർക്കാർ, അർധ സർക്കാർ, സഹകരണ സംഘം ജീവനക്കാർ, 1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുള്ളവർ, നാല് ചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ), ഒരു ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവരാണ്.
ഒഴിവാക്കപ്പെട്ട കാർഡുകൾക്ക് പകരം അർഹരായവരെ പി.എച്ച്.എച്ച്, എ.എ.വൈ വിഭാഗങ്ങളിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ അപേക്ഷിക്കാം. ഇന്ന് വൈകുന്നേരം 5 മണി വരെയാണ് സമയം.

