പാലക്കാട് : നെന്മാറ പോത്തുണ്ടിയിൽ സജിതയെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിന് ശേഷം പ്രതി ചെന്താമര തൻ്റെ സഹോദരനെ വിളിച്ച് വിവരമറിയിച്ചു. അയാൾ പറഞ്ഞത് ഇങ്ങനെയാണ്, " ഞാൻ അവളെ വെട്ടിക്കൊന്നു". നീ എവിടെയെങ്കിലും പോയി ചത്തോ എന്ന് സഹോദരൻ മറുപടിയും നൽകി. കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊല ചെയ്‌ത ചെന്താമര സജിതയെയും കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രധാന തെളിവായിരുന്നു ഫോൺ രേഖകൾ. (Pothundy Sajitha murder case)
ഇയാൾ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചു. അപ്പോഴും തെല്ലും കൂസലില്ലായിരുന്നു അയാൾക്ക്. കോടതി വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സജിതയുടെ മക്കളായ അഖിലയും അതുല്യയും രംഗത്തെത്തി. ചെന്താമര കുറ്റക്കാരൻ ആണെന്നാണ് കോടതി വിധിച്ചത്. കോടതി വിധിയിൽ സന്തോഷം ഉണ്ടെന്നാണ് സജിതയുടെ കുടുംബം പറഞ്ഞത്. അയാൾ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും, കനത്ത ശിക്ഷ തന്നെ നൽകണമെന്നും പറഞ്ഞ അവർ, കോടതിയിൽ വിശ്വാസം ഉണ്ടെന്നും കൂട്ടിച്ചേർത്തു.
നാളെയാണ് കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത്. നടപടി പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിഞ്ഞു. കൊലയ്ക്ക് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളെല്ലാം തെളിഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു കൂസലുമില്ലാതെയാണ് ഇയാൾ വിധി കേട്ടുനിന്നത്. പുറത്തിറക്കിയപ്പോഴും ഇയാൾ പ്രതികരിച്ചില്ല. വിധി കേൾക്കാനായി സജിതയുടെ മക്കളും എത്തിയിരുന്നു. രാവിലെ 10.45ഓടെ തന്നെ പ്രതിയെ കോടതിയിൽ എത്തിച്ചു. ഇയാൾ പുറത്തിറങ്ങിയാൽ സമാധാനമായി ജീവിക്കാൻ കഴിയില്ല എന്നും, ജീവന് ഭീഷണി ഉണ്ടെന്നും അഖിലയും അതുല്യയും പറഞ്ഞിരുന്നു.
സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്ക് ശേഷം ഇയാൾ വരുന്നത് പുഷ്പയാണ് കണ്ടത്. തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നു പറയുന്ന സജിതയുടെ മക്കൾ, ഇനിയെങ്ങോട്ടാണ് ഓടിയൊളിക്കണ്ടത് എന്നും ചോദിക്കുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് പ്രതി നെന്മാറ ഇരട്ടക്കൊലപാതകം നടത്തിയത്. 6 വർഷങ്ങൾക്ക് ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31നാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണമായി എന്ന് പറഞ്ഞായിരുന്നു ഇവരെ ഇയാൾ വെട്ടിക്കൊന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇയാൾ ഇവരുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തി