

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്ന ആറ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി. ഇതിൽ നാലിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും അധികാരം പിടിച്ചു. ഭൂരിപക്ഷമുണ്ടായിട്ടും സംവരണ വിഭാഗത്തിൽ അംഗങ്ങളില്ലാത്തതിനാൽ കോട്ടയം എരുമേലി പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി.(Postponed Presidential elections for 6 local bodies in the state, LDF in 4; UDF in 2)
സംസ്ഥാനത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്ന ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫലം പുറത്തുവന്നപ്പോൾ നാല് പഞ്ചായത്തുകളിൽ എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. കോട്ടയം എരുമേലി പഞ്ചായത്തിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും പ്രസിഡന്റ് പദവി സംവരണം ചെയ്തിരുന്ന പട്ടികവർഗ വിഭാഗത്തിൽ അംഗങ്ങളില്ലാത്തതിനാൽ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. വോട്ടെടുപ്പിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതോടെ സി.പി.എമ്മിലെ അമ്പിളി സജീവൻ എരുമേലി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കാസർകോട് പുല്ലൂർ-പെരിയ പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ ഡോ. സി.കെ. സബിത അധ്യക്ഷയായി. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ എൽ.ഡി.എഫിലെ പി.കെ. വിനോദും വിയപുരത്ത് എൽ.ഡി.എഫിലെ ഓമനയും തിരഞ്ഞെടുക്കപ്പെട്ടു. വിയപുരത്ത് യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മലപ്പുറം തിരുവാലി പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സുമയും എറണാകുളം വെങ്ങോല പഞ്ചായത്തിൽ യു.ഡി.എഫിലെ ഫാത്തിമ ഷെറിഫും വിജയിച്ചു. ആറ് പഞ്ചായത്തുകളിലെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.