

തിരുവനന്തപുരം: പൂവാർ കോലുകാൽക്കടവിൽ മതിൽ തകർന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികരായ സഹോദരങ്ങൾക്ക് അയൽവാസികളുടെ മർദനം. ഗോപി, രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ രാജേന്ദ്രനെയും മകൻ ഋഷികേശിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്ത മഴയിൽ ഗോപിയുടെ വീടിന്റെ മതിൽ തകർന്ന് അയൽവാസിയായ രാജേന്ദ്രന്റെ പറമ്പിലേക്ക് വീണിരുന്നു. രാവിലെ ഗോപിയും സഹോദരൻ രവീന്ദ്രനും ചേർന്ന് ഈ ഇഷ്ടികകൾ മാറ്റാൻ ശ്രമിക്കുന്നതിനിടെ രാജേന്ദ്രനും മകനും ചേർന്ന് തടസ്സവാദം ഉന്നയിക്കുകയും തർക്കമുണ്ടാവുകയുമായിരുന്നു.
തർക്കം രൂക്ഷമായതോടെ പ്രതികളായ രാജേന്ദ്രനും മകനും ചേർന്ന് ഇഷ്ടിക എടുത്ത് ഗോപിയെയും രവീന്ദ്രനെയും ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ വയോധികരുടെ തലയ്ക്കാണ് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ പൂവാർ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ രാജേന്ദ്രനെയും മകൻ ഋഷികേശിനെയും റിമാൻഡ് ചെയ്തു.