തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ. വിധി നിരാശാജനകമാണെന്നും, ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും കെ.കെ. രമ എം.എൽ.എ. അഭിപ്രായപ്പെട്ടു.(Political leaders react to the court verdict acquitting Dileep)
"വിധി നിരാശാജനകമാണ്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല." ഭരണകൂടം പ്രതികളെ സംരക്ഷിച്ചുവെന്നും അവർ ആരോപിച്ചു. പണവും അധികാരവും ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നതിന് തെളിവാണിത്. "അവൾ ചരിത്രമാണ്. വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമാണ്, ഇത് അവളുടെ വിജയമാണ്." അതിജീവിത മേൽക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.
"പ്രതികൾ ശിക്ഷിക്കപ്പെട്ടത് ആശ്വാസമാണ്." ഈ നിമിഷം പി.ടി. തോമസിനെ പ്രത്യേകം ഓർക്കുന്നുവെന്നും, അദ്ദേഹത്തിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേസ് തന്നെ ഇല്ലാതായി പോയേനെ എന്നും വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ സ്വാഭാവികമായും അപ്പീൽ നൽകും.
വിധിയുടെ പൂർണ്ണരൂപം വരട്ടെ. ചില പ്രതികൾ ശിക്ഷിക്കപ്പെട്ടതും ചിലർ ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.