കോഴിക്കോട് : പോലീസ് നടത്തിയ ലാത്തിചാർജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു.
ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ബുധനാഴ്ച തുടർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ തിങ്കളാഴ്ച ഷാഫിയെ സന്ദർശിച്ചിരുന്നു.
പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.