കൊച്ചി: നഗരത്തിൽ അർദ്ധരാത്രി കാർ ഇരപ്പിച്ചു ശബ്ദമുണ്ടാക്കിയ യുവാക്കളെ പിടികൂടുന്നതിനിടെ, റേസിംഗ് നടക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അവിടേക്ക് പാഞ്ഞെത്തിയ കാസർഗോഡ് സ്വദേശി പോലീസിന്റെ വലയിലായി. കൊച്ചി ക്വീൻസ് വോക്‌വേയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ.(Police seize cars involved in racing in Kochi)
ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് കൊച്ചി നഗരത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന എറണാകുളം സെൻട്രൽ പോലീസാണ് കാറുകൾ ഇരപ്പിക്കുന്ന ശബ്ദം കേട്ടത്. പരിശോധനയിൽ സൈലൻസറിൽ മാറ്റം വരുത്തിയ കാറുകൾ പോലീസ് തടഞ്ഞുനിർത്തി.
അരൂർ സ്വദേശികളായ യുവാക്കളുമായി പോലീസ് സംസാരിച്ചുനിൽക്കുന്നതിനിടെയാണ് കാസർഗോഡ് സ്വദേശിയുടെ കാർ അമിതവേഗതയിൽ അവിടേക്ക് പാഞ്ഞെത്തിയത്. മുന്നിലുള്ള കാറുകളുടെ ശബ്ദം കേട്ട് റേസിംഗ് നടക്കുകയാണെന്ന് കരുതിയാണ് ഇയാൾ എത്തിയത്. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പോലീസിനെ കണ്ടതോടെ ആവേശം തണുത്തു.
പിടികൂടിയ മൂന്ന് കാറുകളിലും സൈലൻസറിൽ രൂപമാറ്റം വരുത്തിയതായി പോലീസ് കണ്ടെത്തി. തുടർന്ന് മൂന്ന് വാഹനങ്ങളും പോലീസ് അകമ്പടിയോടെ സെൻട്രൽ സ്റ്റേഷനിലെത്തിച്ചു. രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉപയോഗിച്ചതിന് ഓരോ വാഹനത്തിനും 10,000 രൂപ വീതം മോട്ടോർ വാഹന നിയമപ്രകാരം പിഴ ഈടാക്കി.