മലപ്പുറം: പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി. സംഭവത്തിൽ പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വി. രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സിനിമാ ദൃശ്യങ്ങളെ വെല്ലുന്ന അപകടങ്ങൾ നടന്നത്.(Police officer crashes into 3 vehicles while driving drunk)
രജീഷ് സഞ്ചരിച്ച കാർ ആദ്യം ഒരു സ്കൂട്ടറിൽ ഇടിച്ചു. ഇതേത്തുടർന്ന് സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് മറിഞ്ഞുവീണു. അപകടത്തിന് ശേഷം കാർ നിർത്താൻ തയ്യാറാകാതിരുന്ന രജീഷ് കരുവാരക്കുണ്ട് ഭാഗത്തേക്ക് അമിതവേഗതയിൽ ഓടിച്ചുപോയി. പാഞ്ഞുവന്ന കാർ തൊട്ടടുത്തുള്ള മറ്റൊരു കാറിലും തുടർന്ന് ഒരു ബൈക്കിലും ഇടിച്ചാണ് ഒടുവിൽ നിന്നത്.
അപകടം കണ്ടുനിന്ന നാട്ടുകാർ ഓടിക്കൂടി കാർ തടഞ്ഞു. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന രജീഷ് കടുത്ത മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. അപകടമുണ്ടാക്കിയത് താനല്ലെന്ന നിലപാടിലായിരുന്നു രജീഷ് എന്ന് നാട്ടുകാർ പറയുന്നു. ഇതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിന്നു. വിവരമറിഞ്ഞ് പാണ്ടിക്കാട് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് രജീഷിനെ കസ്റ്റഡിയിലെടുത്ത് മാറ്റിയത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.