കൊല്ലം : സൈനികനായ മകൻ മരിച്ചത് കുണ്ടറ പോലീസിൻ്റെ ക്രൂര മർദ്ദനം മൂലമാണെന്ന് തോംസൺ തങ്കച്ചൻ്റെ മാതാവ് ഡെയ്‌സി. കസ്റ്റഡി മർദ്ദനമെന്ന പരാതിയിൽ ഇവർ സി സി ടി വി ദൃശ്യങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ചു. (Police brutality towards soldier in Kollam)
32കാരനായ തോംസൺ മരിച്ചത് 2024 ഡിസംബർ 27നാണ്. താൻ കടയിൽ പോയി വരുമ്പോൾ മകനെ ഊട്ടിയിൽ കൊണ്ടുവന്നുവെന്നും, രാത്രി 11.20നാണ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോയതെന്നും അവർ വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ എടുത്ത അവസരത്തിൽ കയ്യിലും തലയിലുമുള്ള മുറിവും, മുഖത്തെ നീരും രേഖപ്പെടുത്തിയിരുന്നുവെന്നും, ഇത്രയും മുറിവുകൾ ഉള്ള വ്യക്തിക്ക് പോലീസുകാർ എന്ത് കൊണ്ട് ചികിത്സ നൽകിയില്ല എന്നും അവർ ചോദിച്ചു.
സ്റ്റേഷനിൽ കെട്ടി നിർത്തി കാൽ പാദത്തിൽ മർദ്ദിച്ചുവെന്നും, തോക്ക് കൊണ്ട് പ്രദീപ് എസ് ഐ പിറകിൽ ഇടിച്ചുവെന്നും, ലാത്തി കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും ഡെയ്‌സി കൂട്ടിച്ചേർത്തു. വീട്ടിൽ ചികിത്സയിലിരിക്കെയാണ് മകൻ മരിച്ചതെന്നും, കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും ഡെയ്‌സി അറിയിച്ചു. മാധ്യമത്തോടാണ് അവരുടെ പ്രതികരണം.