കൊച്ചി: ഭിന്നശേഷിക്കാരനും ലോക പഞ്ചഗുസ്തി ചാമ്പ്യനുമായ ജോബി മാത്യുവിന് നേരെ പോലീസ് അതിക്രമം ഉണ്ടായി എന്നും കള്ളക്കേസ് എടുത്തു എന്നും പരാതി. പോലീസ് വാഹനം ഗതാഗത തടസ്സമുണ്ടാക്കി പാർക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇന്നലെ കൊച്ചി റിന്യൂവൽ സെന്ററിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ എടത്തലയിൽ വെച്ച് പോലീസ് വാഹനം ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തത് ജോബി മാത്യു ചോദ്യം ചെയ്തു.(Police brutality against differently-abled world champion)
തുടർന്ന്, പോലീസ് വാഹനം അപകടകരമായി തന്നെ പിന്തുടരുകയും തന്റെ വാഹനത്തിൽ ഇടിക്കുകയും ചെയ്‌തെന്ന് ജോബി ആരോപിക്കുന്നു. കളമശ്ശേരി ക്യാമ്പിലെ പോലീസ് ഡ്രൈവർ സരിൻ ദാസാണ് വാഹനം ഓടിച്ചിരുന്നത്. വീണ്ടും തർക്കമുണ്ടായപ്പോൾ ജോബി ദൃശ്യങ്ങൾ പകർത്തിയെന്നും, അപ്പോൾ ഫോൺ പോലീസ് പിടിച്ചു വാങ്ങിയെന്നും അദ്ദേഹം പറയുന്നു.
പരിപാടിയിൽ പങ്കെടുത്ത ശേഷം ജോബി കമ്മീഷണർ ഓഫീസിൽ ഫോൺ ഹാജരാക്കുകയും ഉദ്യോഗസ്ഥനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് കേസെടുത്തില്ല. എന്നാൽ, പോലീസ് ഡ്രൈവർ സരിൻ ദാസിന്റെ പരാതിയിൽ ജോബി മാത്യുവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടത്തല പോലീസ് കേസെടുത്തു.
പോലീസ് ഡ്രൈവറെ മർദ്ദിച്ചു, ജോലി തടസ്സപ്പെടുത്തി, കൃത്യനിർവഹണം തടസ്സപ്പെടുത്തി, ദേഹോപദ്രവം ഏൽപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ജോബിക്കെതിരെ ചുമത്തിയിട്ടുള്ളത്. ജോബിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് വീട്ടിലെത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മടങ്ങി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് ജോബി മാത്യുവിന്റെ തീരുമാനം.