കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ എൻ. സുബ്രഹ്മണ്യൻ പൊലീസിന് മുന്നിൽ ഹാജരായി. ചേവായൂർ സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പൊലീസിനും സർക്കാരിനുമെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.(Police are becoming the government's goons, behaving like hunting dogs, says N Subramanian)
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ വേണ്ടി മാത്രം ചില വീഡിയോകൾ പുറത്തുവിട്ടിട്ടുണ്ട്. യഥാർത്ഥ വീഡിയോ ലഭിച്ചാൽ താൻ പങ്കുവെച്ച ചിത്രം അതിലുണ്ടെന്ന് വ്യക്തമാകും. ഇതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് 'വേട്ടപ്പട്ടിയെപ്പോലെ' പെരുമാറുകയാണെന്നും സർക്കാരിന് വേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണെന്നും സുബ്രഹ്മണ്യൻ ആരോപിച്ചു. ഇതേ ചിത്രം ബിജെപി നേതാക്കളും പങ്കുവെച്ചിട്ടുണ്ടെങ്കിലും തനിക്കെതിരെ മാത്രമാണ് കേസെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രമാണ് പ്രചരിപ്പിച്ചത് എന്നാരോപിച്ചാണ് കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്. സുബ്രഹ്മണ്യന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ ഫോൺ തിരികെ നൽകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും വീണ്ടും ഹാജരാകാൻ നിലവിൽ നിർദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.