

തിരുവനന്തപുരം: പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. മുഖപത്രം. പദ്ധതിയിൽ ഒപ്പുവെച്ച വാർത്ത അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമാണ് എന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഇത് മുന്നണി സംവിധാനത്തിൻ്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണെന്നും സി.പി.ഐ. ആരോപിക്കുന്നു.
കേന്ദ്രസർക്കാരിൻ്റെ സ്വേച്ഛാധിപത്യത്തിന് വഴങ്ങുന്നത് സംസ്ഥാനത്തിൻ്റെ ഫെഡറൽ ജനാധിപത്യം അടിയറവ് വെക്കുന്ന നടപടിയാണ് എന്ന് മുഖപ്രസംഗം ശക്തമായി വിമർശിച്ചു.പദ്ധതി സംബന്ധിച്ച് സി.പി.ഐ. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ രണ്ടുതവണ എതിർപ്പ് ഉന്നയിച്ചിരുന്നു.എന്നാൽ, ചർച്ചകളുടെയും സമവായത്തിൻ്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതിലൂടെ ഉണ്ടായത്.ഇത് വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മുന്നണി മര്യാദകൾ ലംഘിച്ച് ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം തിരുത്തപ്പെടണമെന്ന സി.പി.ഐയുടെ നിലപാട് വീണ്ടും ശക്തമാക്കുന്നതാണ് മുഖപത്രത്തിലെ വിമർശനം.