തിരുവനന്തപുരം: പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെക്കുറിച്ച് വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പദ്ധതിയിൽ ഒപ്പിട്ടതിനെത്തുടർന്നുണ്ടായ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും, തങ്ങളുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ച കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി.
ഫണ്ട് തടഞ്ഞതിലൂടെ കേരളത്തിന് നഷ്ടമായത് 1158 കോടി
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിൻ്റെ പേരിൽ സർവ ശിക്ഷാ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചതിനെ തുടർന്നാണ് കരാറിൽ ഒപ്പിടാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. ഫണ്ട് തടഞ്ഞുവെച്ചതിലൂടെ കേരളത്തിന് 1158.13 കോടി രൂപ നഷ്ടമായി. ഇത് സൗജന്യ യൂനിഫോം, അലവൻസുകൾ എന്നിവയെ ബാധിച്ചു.കരാർ ഒപ്പിട്ടതിലൂടെ ഇനി കേരളത്തിന് 1476 കോടി രൂപ ലഭിക്കുമെന്നും, കൂടാതെ സർവ ശിക്ഷാ പദ്ധതി പ്രകാരം 971 കോടി രൂപ അധികമായി കിട്ടുമെന്നും മന്ത്രി അറിയിച്ചു.കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മർദ്ദത്തിനും വഴങ്ങാൻ സർക്കാർ തയ്യാറല്ല. ഇത് ഒരു രാഷ്ട്രീയപാർട്ടിയുടെയും ഫണ്ട് അല്ലെന്നും കേരളത്തിന് അവകാശപ്പെട്ടതാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.