PM ശ്രീ പദ്ധതി: LDFൽ ഭിന്നത രൂക്ഷം; CPIയുടെ എതിർപ്പ് തള്ളി വിദ്യാഭ്യാസ വകുപ്പ്, അനുനയ ചർച്ചക്ക് മുഖ്യമന്ത്രി | CPI

കരാർ റദ്ദാക്കിയില്ലെങ്കിൽ മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കമുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം
PM ശ്രീ പദ്ധതി: LDFൽ ഭിന്നത രൂക്ഷം; CPIയുടെ എതിർപ്പ് തള്ളി വിദ്യാഭ്യാസ വകുപ്പ്, അനുനയ ചർച്ചക്ക് മുഖ്യമന്ത്രി | CPI
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, ഈ വിഷയത്തിൽ എൽഡിഎഫിൽ കടുത്ത ഭിന്നത തുടരുകയാണ്. പദ്ധതിക്ക് കരാർ ഒപ്പിട്ടതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തുള്ള സിപിഐ, കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു.(PM SHRI Scheme; State Education Department rejects CPI's objections)

കരാർ റദ്ദാക്കിയില്ലെങ്കിൽ മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കമുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം. നിലവിൽ ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സിപിഐ നേതൃത്വവുമായി അനുനയ ചർച്ച നടത്തും. അതേസമയം, എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങിയ വിദ്യാർത്ഥി യുവജന സംഘടനകൾ ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതോടെ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം കനക്കുകയാണ്.

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ ഉന്നയിച്ച വിഷയങ്ങളും ധാരണാപത്രത്തിലെ വ്യവസ്ഥകളും വിശദമായി പരിശോധിക്കും. എല്ലാ പാർട്ടികളുടെയും അഭിപ്രായം ആരായുമെന്നും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി വഴി ദേശീയ വിദ്യാഭ്യാസ നയം കടന്നു വരുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു. ഇടതുമുന്നണി യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല.

ഡൽഹിയിലെ എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആവശ്യമെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും ഡി രാജ പറഞ്ഞു. വിഷയം വിശദമായി ചർച്ച ചെയ്തെന്നും സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം സംസ്ഥാന ഘടകങ്ങൾ ചർച്ച ചെയ്യട്ടെയെന്ന് പ്രതികരിച്ച എംഎ ബേബി, സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. ഇതോടെ പിഎം ശ്രീ പദ്ധതി വിഷയത്തിൽ സിപിഎം-സിപിഐ തർക്കം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com