തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള തീരുമാനത്തെ ചൊല്ലി ഇടതുമുന്നണിയിൽ രാഷ്ട്രീയ കലഹം രൂക്ഷമായി. പദ്ധതി നടപ്പിലാക്കുന്നതിലെ സി.പി.ഐ.യുടെ ആശങ്ക സ്വാഭാവികമാണെന്നും, വിഷയം മുന്നണിയോഗം ചർച്ച ചെയ്യുമെന്നും എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.(PM SHRI scheme creates political turmoil in the government)
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) അംഗീകരിക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാദം നിലനിൽക്കില്ലെന്ന് സി.പി.ഐ.യുടെ മുഖപത്രം 'ജനയുഗം' ലേഖനത്തിലൂടെ ശക്തമായി വിമർശിച്ചിരുന്നു.
മുന്നണിയിൽ ചർച്ച ചെയ്യാതെയും മന്ത്രിസഭാ യോഗം തീരുമാനിക്കാതെയും പി.എം.-ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ ഇടതുമുന്നണിയിൽ അതൃപ്തി തുടരുകയാണ്. മറ്റ് കേന്ദ്ര പദ്ധതികളുമായി സഹകരിക്കുമ്പോൾ പി.എം.ശ്രീയിൽ നിന്ന് മാത്രമായി മാറിനിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പദ്ധതി സഹകരണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യായം.
വിവാദമായ എൻ.ഇ.പി. നടപ്പാക്കേണ്ടിവരുമെന്ന രാഷ്ട്രീയ ആശങ്ക അസ്ഥാനത്താണെന്ന മന്ത്രിയുടെ വാദം സി.പി.ഐ. തള്ളിക്കളയുന്നു. കരിക്കുലം, പാഠ്യപദ്ധതി, സ്കൂൾ നടത്തിപ്പ്, നിയന്ത്രണം എന്നിവ അടക്കം നിർണ്ണായകമായ പല കാര്യങ്ങളിലും കേന്ദ്ര നയം നടപ്പാക്കേണ്ടിവരുമെന്നാണ് സി.പി.ഐ. അധ്യാപക സംഘടനാ നേതൃത്വം മുന്നറിയിപ്പ് നൽകുന്നത്.
സി.പി.ഐയുടെ ആശങ്ക സ്വാഭാവികമാണ് എന്നും, വിഷയം മുന്നണിയോഗം ചർച്ച ചെയ്യുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. താൻ പറഞ്ഞതിന് അപ്പുറം ഇനിയൊന്നും പറയാനില്ലെന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
പി.എം.-ശ്രീ പങ്കാളിത്തമായാൽ, സ്കൂളുകളിൽ പ്രധാനമന്ത്രിയുടെ പേരിലുള്ള ബോർഡ് സ്ഥാപിക്കുന്നത് അടക്കമുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ കേന്ദ്രം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. 'ഒരു ബ്ലോക്കിൽ ഒരു സ്കൂൾ' എന്ന നിലയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ്.
എൻ.ഇ.പി. വഴി വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണത്തിനാണ് കേന്ദ്ര ശ്രമമെന്ന് ദേശീയ തലത്തിൽ ഇടതു പാർട്ടികൾ വിമർശിക്കുമ്പോൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഈ വിവാദത്തിന് പ്രസക്തിയേറുകയാണ്. രാഷ്ട്രീയ തർക്കം പരമാവധി മുതലാക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.