തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് വരുത്തിയ കാലതാമസത്തിൽ സിപിഐക്ക് കടുത്ത അതൃപ്തി. രാഷ്ട്രീയപരമായ തീരുമാനം എടുത്തിട്ടും കത്ത് അയക്കാൻ വൈകുന്നത് സാങ്കേതിക വാദങ്ങൾ നിരത്തിയാണെന്നാണ് സിപിഐയുടെ ആക്ഷേപം. വിഷയം വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാധ്യതയുണ്ട്.(PM SHRI Scheme, CPI unhappy with delay in letter freezing further action)
പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടതിന് പിന്നാലെയാണ് തുടർനടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കരാറിൽ നിന്ന് സംസ്ഥാനം പിന്നോട്ട് പോയെങ്കിലും, തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാതെ കേരളം മനഃപൂർവം വൈകിപ്പിക്കുകയായിരുന്നു.
ഈ കാലതാമസം സംസ്ഥാനത്തിന് നിലവിൽ നേട്ടമായിരിക്കുകയാണ്. സർവശിക്ഷാ കേരളയുടെ (SSK) തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയുടെ ആദ്യ ഗഡു ഇന്നലെ കേരളത്തിന് ലഭിച്ചു. രണ്ടും മൂന്നും ഗഡുക്കളും പിന്നാലെ ലഭിക്കുമെന്നാണ് വിവരം.
കത്ത് അയക്കാൻ കഴിഞ്ഞ ബുധനാഴ്ച തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ വൈകിപ്പിച്ചതിൽ സിപിഐക്ക് അമർഷമുണ്ട്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കുന്നത് വൈകിപ്പിച്ചത്. എന്നാൽ, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കേന്ദ്ര ഫണ്ട് ലഭിച്ച സാഹചര്യത്തിൽ, പദ്ധതിക്കെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പിക്കാൻ സിപിഐക്ക് സാധിക്കുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്ക് സംശയമുണ്ട്.