തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു., എം.എസ്.എഫ്. പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.(PM SHRI Scheme, Clashes at Secretariat March)
കെ.എസ്.യു. മാർച്ച്: കെ.എസ്.യു. പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ തെന്നിവീണ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസിന് നേരെ കല്ലേറുണ്ടായി. സെക്രട്ടേറിയറ്റിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൻ്റെ ചില്ലുകളും തകർന്നു. കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
എം.എസ്.എഫ്. പ്രവർത്തകർ സെക്രട്ടേറിയറ്റിൻ്റെ സമര ഗേറ്റിലേക്കാണ് മാർച്ച് നടത്തിയത്. ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെയും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ സംഘിവത്കരണത്തിന് വിട്ടുകൊടുക്കില്ലെന്ന് കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. സി.പി.എമ്മിന് എന്ത് നയവ്യതിയാനമാണ് ഉണ്ടായതെന്ന് ചോദിച്ച അദ്ദേഹം, "കാവി കാണുമ്പോൾ പിണറായി വിജയൻ സർക്കാരിന് പ്രേമമാണ്" എന്ന് പരിഹസിച്ചു.
സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിനു മുന്നിൽ പി.എം. ശ്രീ ബോർഡ് വെക്കാൻ വന്നാൽ അത് പിഴുതെറിയുമെന്ന് അലോഷ്യസ് സേവ്യർ പ്രഖ്യാപിച്ചു. പി.എം. ശ്രീ പദ്ധതിയിൽ കൈകോർത്ത സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ഒന്നിച്ചു പോരാടാൻ സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫിനെ കെ.എസ്.യു. പരസ്യമായി ക്ഷണിച്ചു. "ഈ സമരമുഖത്തേക്ക് എ.ഐ.എസ്.എഫിനെ പരസ്യമായി ക്ഷണിക്കുന്നു. പി.എം. ശ്രീ പദ്ധതിക്കെതിരെ തെരുവിൽ പ്രതിഷേധമുയർത്തുന്ന എ.ഐ.എസ്.എഫ്., പിണറായി വിജയൻ്റെ കണ്ണുരുട്ടലിൽ വീഴാതെ ഇരിക്കട്ടെ," എന്നും കെ.എസ്.യു. അധ്യക്ഷൻ അഭിപ്രായപ്പെട്ടു.