

ന്യൂഡൽഹി: പി.എം. ശ്രീ പദ്ധതിയുടെ കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച തീരുമാനത്തിൽ സി.പി.എം. ദേശീയ നേതൃത്വം ഇടപെടാതിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു രംഗത്ത്. പി.എം. ശ്രീ വിവാദം സംസ്ഥാന ഘടകങ്ങൾ ചർച്ച ചെയ്യട്ടെയെന്നായിരുന്നു സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി സ്വീകരിച്ച നിലപാട്. ദേശീയ നേതൃത്വം കൈയൊഴിഞ്ഞതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് പ്രകാശ് ബാബുവിൻ്റെ പ്രതികരണം.
സർക്കാർ നിലപാടിൽ മാറ്റം വന്നപ്പോൾ സഖാവ് ബേബിയെ കണ്ട് പ്രശ്നങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയതാണെന്ന് പ്രകാശ് ബാബു പറഞ്ഞു.തമിഴ്നാട് ചെയ്തതുപോലെ എന്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചുകൂടാ എന്ന് താൻ ചോദിച്ചു. തീരുമാനം പാർട്ടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
"എന്നാൽ സഖാവ് ബേബിയുടെ ഉത്തരം മൗനമായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും എം.എ. ബേബിക്ക് മൗനം മാത്രമായിരുന്നു മറുപടി. ഇത് എന്നെ വ്യക്തിപരമായി വേദനിപ്പിച്ചു," പ്രകാശ് ബാബു പറഞ്ഞു.വിഷയത്തിൽ സി.പി.ഐ. ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് തിങ്കളാഴ്ച നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിക്കുമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.