തിരുവനന്തപുരം ∙ പിഎം ശ്രീ പദ്ധതിയോടു തനിക്കുള്‍പ്പെടെ കടുത്ത എതിര്‍പ്പുണ്ടെന്നും എന്നാല്‍ കേന്ദ്ര ഫണ്ട് കിട്ടുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 8000 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ട്. നമുക്ക് അർഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമില്ലെന്നും എല്ലാ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണ്.പണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന നിബന്ധനകളെ സിപിഎം എക്കാലത്തും ശക്തമായി എതിര്‍ക്കുകയാണ്.
വിഷയത്തിൽ സിപിഐ വിമര്‍ശനം മുഖവിലയ്ക്ക് എടുത്തു ചര്‍ച്ച ചെയ്യുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് ഭരണപരമായ കാര്യമാണ്. അതേക്കുറിച്ചു കൂടുതല്‍ മന്ത്രിയോടു ചോദിക്കണം. ഇടതു മുന്നണിയുടെ നയം നടപ്പാക്കുന്ന സര്‍ക്കാരാണിതെന്ന് തെറ്റിദ്ധരിക്കരുത്.
എൽഡിഎഫ് നയം നടപ്പാക്കുന്ന സർക്കാരല്ല ഇത്. സർക്കാരിന് പരിമിതിയുണ്ട്. ഇടതുമുന്നണിയുടെ എല്ലാ നയവും നടപ്പാക്കുകയല്ല സർക്കാർ ചെയ്യുന്നത്. സിപിഎം ഉയര്‍ത്തുന്ന പല മുദ്രാവാക്യങ്ങളും നടപ്പാക്കുമ്പോള്‍ ഭരണപരമായി വലിയ പരിമിതികളുണ്ട്. ഈ അന്തരാളഘട്ടത്തെ ഏതു തരത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നു നോക്കും. ആര്‍എസ്എസ് അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല.
കേന്ദ്രം എല്ലാ പദ്ധതിക്കും നിബന്ധന വെച്ച് കേരളം പോലുള്ള സംസ്ഥാനത്തെ ബാധിക്കുന്ന രീതിയിൽ നിലപാടെടുക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐയുടെ ആശയക്കുഴപ്പങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.