തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലി ഇടതുമുന്നണിയിൽ (എൽഡിഎഫ്) ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട സമവായ നീക്കങ്ങളുമായി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഒഴിവാക്കാനായി നാളത്തെ (ഒക്ടോബർ 29) മന്ത്രിസഭാ യോഗം വൈകുന്നേരത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.(PM SHRI controversy, MA Baby calls K Rajan)
പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. ഇതിൻ്റെ ഭാഗമായി എം എ ബേബി സിപിഐയുടെ മന്ത്രിമാരിൽ ഒരാളായ കെ. രാജനുമായി ഫോണിൽ സംസാരിച്ചു. നാളെ (ഒക്ടോബർ 29) ഇരു പാർട്ടികളും തമ്മിൽ ചർച്ച നടന്നേക്കും.
പ്രതിസന്ധി പരിഹരിക്കാനായി സിപിഎം ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാം. ഈ റിപ്പോർട്ട് ജനുവരിയോടെ സമർപ്പിക്കാമെന്നാണ് സിപിഎം നൽകുന്ന ഉറപ്പ്. എന്നാൽ, കാര്യങ്ങളെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമായാണ് സിപിഐ ഈ നിർദ്ദേശത്തെ വിലയിരുത്തുന്നത്.
മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വരുന്നതുവരെ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കണം എന്ന നിലപാടിലാണ് സിപിഐ ഉറച്ചുനിൽക്കുന്നത്. അതുവരെ മറ്റൊരു നടപടിയിലേക്കും പോകരുതെന്നാണ് അവരുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തിൽ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. അതേസമയം, സിപിഎം മുന്നോട്ടുവച്ച പുതിയ സമവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അടിയന്തരമായി ഓൺലൈനായി യോഗം ചേരുകയാണ്.