പിഎം ശ്രീ വിവാദം: മന്ത്രിസഭാ യോഗം ഇന്ന്, ഇടതു മുന്നണിക്ക് നിർണായകം | PM SHRI

മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് 3.30-നാണ്.
PM SHRI controversy, Cabinet meeting today
Updated on

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്. സർക്കാരിനുള്ളിലെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗം അതിനിർണ്ണായകമാകും. സി.പി.ഐ. മന്ത്രിമാർ ഇന്ന് വൈകീട്ട് 3.30-ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്. അതേസമയം, മുന്നണിയിൽ സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ സി.പി.എം. തുടരുകയാണ്. നേതാക്കൾ തലസ്ഥാനത്തുണ്ട്.(PM SHRI controversy, Cabinet meeting today)

വിവാദ വിഷയത്തിൽ കരാറിൽ നിന്ന് പൂർണ്ണമായും പിന്മാറണം എന്ന ആവശ്യത്തിൽ സി.പി.ഐ. ഉറച്ചുനിൽക്കുകയാണ്. അനുരഞ്ജനത്തിനായി മുന്നോട്ട് വെച്ച മറ്റ് നിർദ്ദേശങ്ങൾ സി.പി.ഐ. തള്ളിക്കളഞ്ഞു.

ഇന്ന് രാവിലെ 9 മണിക്ക് സി.പി.ഐ.യുടെ അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം ചേരും. സി.പി.ഐ. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഉറപ്പായി. എസ്.എസ്.കെ. ഫണ്ട് വാങ്ങി പി.എം. ശ്രീ പദ്ധതിയിൽ 'മെല്ലെപ്പോക്ക്' നയം സ്വീകരിക്കാമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം വീണ്ടും ഉയരുന്നുണ്ടെങ്കിലും സി.പി.ഐ. വഴങ്ങില്ല. അനുനയ നീക്കങ്ങളുടെ ഭാഗമായിട്ടാണ് മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് 3.30-ലേക്ക് മാറ്റിയത്.

സി.പി.ഐ. മന്ത്രിമാർ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഇന്നത്തെ കാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിക്കാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

രണ്ട് തവണ മന്ത്രിസഭ ചർച്ച ചെയ്യുകയും പിന്നീട് മാറ്റിവെക്കുകയും ചെയ്ത ഒരു വിഷയത്തിൽ വീണ്ടും മന്ത്രിസഭയുടെ അനുമതിയില്ലാതെ കരാർ ഒപ്പിട്ടത് ഗൗരവകരമായ വീഴ്ചയായി സി.പി.ഐ. കാണുന്നു. ഇത് 'റൂൾസ് ഓഫ് ബിസിനസ്' (ഭരണകാര്യ ചട്ടങ്ങൾ) ലംഘനമാണെന്ന വിലയിരുത്തൽ മുന്നണിയിൽ ശക്തമാണ്. ചുരുക്കത്തിൽ, എൽ.ഡി.എഫിലെ വലിയ രാഷ്ട്രീയ പൊട്ടിത്തെറിക്കിടെയാണ് ഇന്നത്തെ നിർണ്ണായക മന്ത്രിസഭാ യോഗം ചേരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com