

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാനത്ത് വൻ വികസന പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ജനുവരി 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസന രേഖയുടെ (Master Plan for Development) പ്രഖ്യാപനം അദ്ദേഹം ചടങ്ങിൽ നിർവഹിക്കും.
നഗരസഭാ ഭരണം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയെ തലസ്ഥാനത്ത് എത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാകുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിലാകും പ്രധാനമന്ത്രി വികസന രേഖ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കാഹളം കൂടിയാകും പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. നഗരസഭയിലെ ചരിത്രപരമായ വിജയത്തിന് പിന്നാലെ, വികസന പദ്ധതികൾ ഉയർത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. തലസ്ഥാന നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ വലിയ പ്രഖ്യാപനങ്ങൾ ഈ സന്ദർശനത്തിൽ ഉണ്ടാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.