തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയ വിജയം ജനങ്ങളുടെ വിജയമാണെന്നും അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്നും ബി.ജെ.പി. നേതാവ് വി.വി. രാജേഷ്. സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ വിധിയെഴുത്താണ് കോർപ്പറേഷനിൽ കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(PM Modi will reach Trivandrum within 45 days, says VV Rajesh)
45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരുവനന്തപുരത്ത് എത്തിക്കും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച കാര്യമാണിത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസും പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇതിനായുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. "ഇത് ജനങ്ങളുടെ വിജയമാണ്. ആശയപരമായ ഒരു സ്വപ്നം മുന്നിൽവെച്ചുകൊണ്ട് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഒരുപാട് നഷ്ടങ്ങൾ സഹിച്ച് പാർട്ടിയെ കൊണ്ടുനടന്ന പ്രവർത്തകരുടെ വിജയമാണിത്." കോർപ്പറേഷനിൽ കണ്ടത് സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അമ്പതല്ല, 75 സീറ്റുണ്ടെങ്കിലും രാഷ്ട്രീയത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. പ്രതിസന്ധികൾ പ്രതീക്ഷിച്ചാണ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയിട്ടുള്ളത്. അത് പരിഹരിച്ച് മുന്നോട്ട് പോകും. കേരളത്തെ സംബന്ധിച്ച്, പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പൂച്ചയ്ക്ക് തിരുവനന്തപുരം മണികെട്ടും," അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആരായിരിക്കും എന്നതിനെക്കുറിച്ച് പാർട്ടി നേതൃത്വം തീരുമാനമെടുക്കുമെന്നും രാജേഷ് വ്യക്തമാക്കി. "ബി.ജെ.പി. നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്ന ഒരു ഭരണസമിതിയായിരിക്കും കോർപ്പറേഷനിൽ അധികാരത്തിൽ വരിക. സംസ്ഥാന കമ്മിറ്റി കൂടി വേണ്ട തീരുമാനം എടുക്കുകയും സംസ്ഥാന അധ്യക്ഷൻ കൃത്യമായ സമയത്ത് അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.