തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ "എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ" എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. (PM Modi talks in Malayalam in Trivandrum)
വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി രാജ്യം മുഴുവൻ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ നഗരപ്രദേശങ്ങളിലുള്ള നിരവധി ദരിദ്ര കുടുംബങ്ങൾക്ക് 'പി.എം. ആവാസ് യോജന' വഴി സ്വന്തമായി വീട് ലഭിച്ചു എന്നത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടയിൽ മലയാളത്തിൽ സംസാരിച്ച പ്രധാനമന്ത്രിയെ വൻ കരഘോഷത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. കേരളവുമായുള്ള തന്റെ വൈകാരികമായ ബന്ധവും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകുന്ന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് ധനികരുടെ കൈകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ക്രെഡിറ്റ് കാർഡുകൾ ഇന്ന് സാധാരണക്കാരായ തെരുവ് കച്ചവടക്കാരുടെ കൈകളിലും എത്തിയിരിക്കുന്നു. ഇത് രാജ്യത്തെ സാമ്പത്തിക വിപ്ലവത്തിന്റെ അടയാളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരുവ് കച്ചവടക്കാർക്കായുള്ള സ്വാനിധി പദ്ധതിയിൽ കേരളത്തിൽ 10,000 ഗുണഭോക്താക്കളുണ്ട്. തിരുവനന്തപുരത്ത് മാത്രം 600-ലധികം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചു. ഈ പദ്ധതി കൂടുതൽ വ്യാപകമാക്കും. നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്ക് സ്വന്തമായി വീട് നൽകുന്ന പി.എം. ആവാസ് യോജന കേരളത്തിലെ അർഹരായവരിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തീർത്ഥാടകർക്ക് വലിയ അനുഗ്രഹമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഔദ്യോഗിക വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന ബിജെപി യോഗത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് തനിക്കറിയാമെന്നും, രാഷ്ട്രീയ കാര്യങ്ങൾ അവിടെ വിശദമായി സംസാരിക്കാമെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. പൊതുസമ്മേളനത്തിന് മുന്നോടിയായി വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. കേരളത്തിന് അനുവദിച്ച പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവ്വഹിച്ചു.