തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള യാത്രയിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തി. റോഡിന്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ കാണാനായി ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.(PM Modi arrives in Trivandrum, spreading excitement)
പുത്തരിക്കണ്ടത്തെ ഔദ്യോഗിക വേദിയിൽ വച്ച് നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. കേരളത്തിന് അനുവദിച്ച പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവ്വഹിക്കും. ടെക്നോളജി ആൻഡ് ഓൻട്രപ്രണർഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടൽ ചടങ്ങും നടക്കും.
സംസ്ഥാനം ഏറെ ഉറ്റുനോക്കുന്നത് കേരളത്തിനുള്ള പുതിയ അതിവേഗ റെയിൽ പാതയുടെ പ്രഖ്യാപനത്തിനാണ്. സിൽവർലൈൻ പദ്ധതിക്ക് പകരമായി മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കിയ ഡിഎംആർസിക്ക് (DMRC) തന്നെയാകും പദ്ധതിയുടെ നിർമ്മാണ ചുമതല നൽകുകയെന്നും വിവരങ്ങളുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് ഷോ കടന്നുപോകുന്ന പാതകളിൽ മൂന്നടി വീതമുള്ള ബാരിക്കേഡുകളും ഡ്രോൺ നിരീക്ഷണവും ഉൾപ്പെടെയുള്ള കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.