

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശബരിമല ദർശനത്തിനെത്തുമെന്ന വാർത്തകൾ സജീവമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാർച്ചിൽ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ദർശനം നടത്തിയേക്കുമെന്നാണ് സൂചന. അടുത്ത മാസപൂജ വേളയിൽ അമിത് ഷാ എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിഐപി സന്ദർശനങ്ങൾക്കായി ദേവസ്വം ബോർഡ് തയ്യാറെടുപ്പുകൾ തുടങ്ങിയതായാണ് വിവരം.(PM Modi and Amit Shah to visit Sabarimala? Discussions are active)
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ജനുവരി 12-ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ. ബദറൂദ്ദീന്റെ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക.
എ. പത്മകുമാർ, സ്വർണ്ണ വ്യാപാരി ഗോവർധൻ, ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. നേരത്തെ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 76 ദിവസത്തിലേറെയായി ജയിലിലാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയെ സമീപിച്ചത്. പത്മകുമാർ അടക്കമുള്ളവർക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.