

കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി പദവി ലഭിക്കുമെന്ന തരത്തിലുള്ള ചർച്ചകളെ തള്ളി ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ലീഗ് പലതവണ ഭരണപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അങ്ങനെയൊരു പദവി ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ച് ലീഗിന് യാതൊരു വേവലാതിയുമില്ല. അത്തരമൊരു ആവശ്യം പാർട്ടി മുന്നോട്ടുവെച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷം നടത്തുന്ന ബോധപൂർവ്വമായ പ്രചാരണമാണിത്. എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യം അതത് പാർട്ടികളാണ് തീരുമാനിക്കേണ്ടത്. ലീഗിന്റെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള കാര്യങ്ങൾ പാണക്കാട് തങ്ങൾ ഉചിതമായ സമയത്ത് വ്യക്തമാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യു.ഡി.എഫും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
ഭരണവിരുദ്ധ വികാരം ശക്തമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.