'സക്കറാത്തിൻ്റെ ഹാലിലുള്ളവരുടെ തൗബ പടച്ചവൻ പോലും കേൾക്കില്ല, പിന്നെയല്ലെ പടപ്പുകൾ': മുഖ്യമന്ത്രിക്കെതിരെ PK ഫിറോസ് | RSS
കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രി വാരിക്കോരി ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. 'തട്ടിപ്പ്' ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് മുഖ്യമന്ത്രിയെ വിമർശിച്ചത്.(PK Firos says CM reached an agreement with RSS for third term)
മൂന്നാം ടേം എന്ന മോഹത്തിനായി മുഖ്യമന്ത്രി ആർ.എസ്.എസ്സുമായി ധാരണയുണ്ടാക്കി ആരുമറിയാതെ പി.എം. ശ്രീ (PM-SHRI) പദ്ധതിയിൽ ഒപ്പുവെച്ചത് പൊളിഞ്ഞ് പാളീസായപ്പോൾ അടുത്ത തട്ടിപ്പുമായി രംഗത്ത് വന്നിട്ടുണ്ടെന്നാണ് ഫിറോസിൻ്റെ പ്രധാന ആരോപണം.
പെൻഷൻ തുക കൂട്ടുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കുമൊക്കെ വാരിക്കോരി കൊടുക്കുമെന്നുമൊക്കെയാണ് മുഖ്യമന്ത്രി "തള്ളി മറിച്ചിരിക്കുന്നത്" എന്ന് ഫിറോസ് പരിഹസിച്ചു.
"ഒമ്പതരക്കൊല്ലം ഭരിച്ചിട്ട് ഓർക്കാത്ത കേരള ജനതയെയാണ് ഭരണത്തിൻ്റെ അവസാന നാളിൽ വന്ന് വാഗ്‌ദാനം നൽകി പറ്റിക്കാൻ നോക്കുന്നത്," അദ്ദേഹം ആരോപിച്ചു. ഇടതു ഭരണകൂടത്തെ "കുഴിയിലേക്ക് കാലെടുത്ത് വെച്ച് നിൽക്കുന്ന സർക്കാർ" എന്ന് ഫിറോസ് വിശേഷിപ്പിച്ചു.
മാപ്പപേക്ഷയെക്കുറിച്ച്: "സക്കറാത്തിൻ്റെ ഹാലിലുള്ളവരുടെ തൗബ (മാപ്പപേക്ഷ) പടച്ചവൻ പോലും കേൾക്കില്ല. പിന്നെയല്ലെ പടപ്പുകൾ," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

