തിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തെയും വികേന്ദ്രീകരണ നയങ്ങളെയും വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചുവെന്നും ഇതൊരു ‘രാജീവിയൻ’ സർക്കാരാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.(Pinarayi Vijayan will come to power again, Mani Shankar Aiyar reiterates)
പഞ്ചായത്തുകളെ ഭരണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ് ആക്ട് രാജ്യത്ത് ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് കേരളമാണ്. നിലവിൽ സംസ്ഥാനത്തിന്റെ പ്രവർത്തനം ഏറെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദ്ദേശിക്കില്ലെന്നും പാർട്ടിക്കുള്ളിൽ മറ്റ് മുതിർന്ന നേതാക്കൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെയും കെ.സി. വേണുഗോപാലിനെതിരെയും രാഹുൽ ഗാന്ധി, ശശി തരൂർ എന്നിവർക്കെതിരെയും കടുത്ത ഭാഷയിലാണ് മണിശങ്കർ അയ്യർ പ്രതികരിച്ചത്. കെ.സി. വേണുഗോപാലിനെ ‘അഭിനവ സർദാർ വല്ലഭായ് പട്ടേൽ’ ആക്കാൻ ശ്രമിക്കുന്നവരുടെ തലച്ചോർ പരിശോധിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും ചുറ്റുമുള്ള കഴിവുള്ളവരെയും അർഹരെയും തിരിച്ചറിയാൻ അദ്ദേഹം തയ്യാറാകണമെന്ന് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു.



