തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയാൽ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികമാണെന്നും സംസ്ഥാനത്തിന്റെ പൊതുവിധി അതിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ കണക്കാക്കുന്നു. നിയമനങ്ങൾക്ക് കൈക്കൂലി നൽകേണ്ട സാഹചര്യം ഇന്ന് കേരളത്തിലില്ല. സർക്കാർ ആശുപത്രികൾ ഇന്ന് ഹൃദയശസ്ത്രക്രിയ വരെ നടത്തുന്ന രീതിയിൽ അത്യാധുനികമായി. നവജാത ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറഞ്ഞത് അഭിമാനകരമാണ്.
പൂട്ടാൻ കിടന്ന സ്കൂളുകൾ എൽഡിഎഫ് ഭരണത്തിൽ ഹൈടെക് ആയി മാറി. പാഠപുസ്തകങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്ന സാഹചര്യം ഇന്ന് പഴങ്കഥയാണ്. വർഗ്ഗീയ ശക്തികളോട് വിട്ടുവീഴ്ച ചെയ്യുന്ന സമീപനമാണ് യുഡിഎഫിന്റേതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മാറാട് കലാപത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി ആർഎസ്എസിന്റെ അനുവാദത്തോടെ പ്രദേശം സന്ദർശിച്ചത് യുഡിഎഫിന്റെ നിലപാടിന് ഉദാഹരണമാണ്. വർഗ്ഗീയതയെ നേരിടുന്നതിൽ യുഡിഎഫ് പരാജയമാണ്. യുഡിഎഫ് ഭരണത്തിൽ വന്നാൽ ഉണ്ടാകാനിടയുള്ള സാഹചര്യമാണ് എകെ ബാലൻ ഓർമ്മിപ്പിച്ചത്. അത് ഭൂരിപക്ഷ വർഗ്ഗീയ പ്രീണനമാണെന്ന വാദം ജമാഅത്തെ ഇസ്ലാമിയുടേതാണ്.
ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്ക് എതിരല്ല, അതുപോലെ ജമാഅത്തെ ഇസ്ലാമി വിമർശനം മുസ്ലീങ്ങൾക്കും എതിരല്ല. വർഗ്ഗീയ ശക്തികളോടുള്ള സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേരളത്തിലെ സമാധാനത്തിന് കാരണം.
കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞരെ (കനഗോലു) ആശ്രയിക്കുമ്പോൾ എൽഡിഎഫ് ജനങ്ങളിലാണ് വിശ്വസിക്കുന്നത്. ഈ പത്ത് വർഷത്തെ മാറ്റങ്ങൾ അനുഭവിച്ചറിഞ്ഞ ജനങ്ങൾ തുടരണം എന്ന് തീരുമാനിച്ചാൽ എൽഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.