തിരുവനന്തപുരം: തന്റെ ജീവിതത്തിലെ വലിയൊരു പശ്ചാത്താപം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Interview,). കോളേജ് പഠനകാലത്തെ അടുത്ത സുഹൃത്ത് മദ്യപാനത്തിന് അടിമയായപ്പോൾ അയാളുമായുള്ള ബന്ധം വിഛേദിച്ചത് പിന്നീട് തനിക്ക് വലിയ വിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാല ഓർമകൾ നടൻ മോഹൻലാലുമായി പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അയാൾ വലിയ പണക്കാരനായിരുന്നു, എന്നെ വലിയ കാര്യവുമായിരുന്നു. എന്നാൽ മദ്യപാനം തുടങ്ങിയതോടെ ഞാൻ അവനെ ഉപദേശിച്ചു. കേൾക്കാതായപ്പോൾ ഞാൻ സൗഹൃദം വിഛേദിച്ചു. പക്ഷേ, അതോടെ അവൻ കൂടുതൽ തകർന്നു. ആ ബന്ധം വിഛേദിക്കാതെ അവനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കാമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
മക്കൾ തന്റെ ബലഹീനതയാണെന്ന് കരുതി അവരെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയുള്ളതായി എതിർ ചേരിയിലുള്ള ഒരാൾ തന്നെ അറിയിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒന്നിനും തന്നെ തളർത്താൻ കഴിയില്ലെന്നും എന്ത് വന്നാലും നേരിടുമെന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ വേട്ടയാടലുകൾക്കിടയിലും തളരാതിരുന്നത് പാർട്ടിയിലുള്ള വിശ്വാസം കൊണ്ടാണ്. പഴയതുപോലെ ആളുകളുമായി സമയം ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിലും തന്റെ നിയോഗം നിർവഹിക്കുന്നതിൽ തൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് ഒറ്റയ്ക്കിരിക്കാൻ ബുദ്ധിമുട്ടില്ലെന്നും സമാധാനമായി ഇരിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം സ്വന്തം വീടാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. എല്ലാ പ്രതിസന്ധികളിലും പാറപോലെ ഉറച്ചുനിൽക്കാൻ പാർട്ടിയാണ് തനിക്ക് കരുത്ത് നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Summary: Kerala CM Pinarayi Vijayan shared personal anecdotes, expressing regret over severing ties with a college friend who struggled with alcoholism. He also revealed how he remained undeterred by threats to kidnap his children, stating that his party and ideology remain his greatest strengths.

