

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ അത്ഭുതാവഹമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനറൽ ആശുപത്രിയിൽ പോലും ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിയുന്ന വിധം കേരളം വളർന്നത് എൽഡിഎഫ് ഭരണത്തിന്റെ നേട്ടമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും കേരളം ലോകനിലവാരത്തിലാണ്. പല കാര്യങ്ങളിലും അമേരിക്കയെക്കാൾ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെക്കുന്നത്. സ്കൂളുകൾ പൂട്ടാൻ ഒരുങ്ങിയ കാലത്ത് നിന്ന് മാറി ഇന്ന് പൊതുവിദ്യാഭ്യാസ രംഗം കരുത്താർജ്ജിച്ചു. ജൂൺ ഒന്നിന് കുട്ടികളുടെ കയ്യിൽ പാഠപുസ്തകം എത്തുന്നു എന്നത് ഏറ്റവും ചെറിയ ഉദാഹരണം മാത്രം.
രാജ്യം മുഴുവൻ അഴിമതി പടരുമ്പോഴും കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിയമനങ്ങൾക്ക് കൈക്കൂലി നൽകേണ്ട സാഹചര്യം ഇന്ന് കേരളത്തിലില്ല- മുഖ്യമന്ത്രി പറഞ്ഞു നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങൾ വോട്ട് ചെയ്യുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. പത്ത് വർഷം മുൻപത്തെ കേരളവും ഇന്നത്തെ കേരളവും തമ്മിലുള്ള മാറ്റം ജനങ്ങൾ താരതമ്യം ചെയ്യും.കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തും. സർക്കാർ സ്വീകരിച്ച നയങ്ങളാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.