

കണ്ണൂർ: പിണറായിയിൽ സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി തകർന്നത് വെറും പടക്കം പൊട്ടിയതല്ലെന്നും ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കൈയിലിരുന്ന് പൊട്ടിയതാണെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. റീൽസ് ചിത്രീകരിക്കുന്നതിനായി സ്ഫോടകവസ്തു കത്തിച്ച് എറിയാൻ ശ്രമിക്കുന്നതിനിടെ അത് കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ വിബിൻരാജിന്റെ മൂന്ന് വിരലുകൾ അറ്റുപോയി. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
അപകടമുണ്ടാക്കിയത് പടക്കമാണെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) പറയുന്നത്. പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി നിർമ്മിച്ച പടക്കമാണെന്ന് പ്രാദേശിക നേതൃത്വം വിശദീകരിക്കുമ്പോൾ, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി കരുതിയ പടക്കമാണ് അപകടമുണ്ടാക്കിയതെന്നാണ് ഇ.പി. ജയരാജൻ പ്രതികരിച്ചത്.
ആദ്യം ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ വിബിൻരാജ് സ്ഫോടകവസ്തു കയ്യിൽ പിടിച്ച് കത്തിക്കുന്നതും ഉടൻ തന്നെ അത് പൊട്ടിത്തെറിക്കുന്നതും വ്യക്തമാണ്. ഇത് സാധാരണ ഓലപ്പടക്കമല്ലെന്നും അനധികൃതമായി നിർമ്മിച്ച ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുവാണെന്നും ആരോപണം ശക്തമാണ്.