കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. താൻ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോൺ സംഭാഷണങ്ങൾ ചോർത്തി എന്ന അൻവറിന്റെ വെളിപ്പെടുത്തലിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്. കേസ് വീണ്ടും മേയ് 22ന് പരിഗണിക്കും.
അൻവർ ഫോൺ ചോർത്തിയെന്ന പരാതിയിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെങ്കിലും കേസടുക്കാവുന്ന ഒന്നും കണ്ടെത്താനായില്ല. അതിനാൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു റിപ്പോർട്ട്. ഈ മാസം 13ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസിൻറെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചത്.
നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് അൻവർ പരസ്യമായി പ്രഖ്യാപിച്ചതിനെതിരെ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത്, കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഫോൺ ചോർത്തിയതെന്ന് അൻവർ പറഞ്ഞത്. എന്നാൽ ഇതു സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും അടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്. തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുരുകേഷ് പറയുന്നു.