തിരുവനന്തപുരം : കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.എഫ്.ഐ. നേതാവിന് സംസ്‌കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്തതിനെതിരെ വകുപ്പ് ഡീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(PHD controversy, Kerala University VC orders investigation)
രജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വി.സി. നിർദേശം നൽകി. പരാതി ഉന്നയിച്ച ഡീൻ സി.എൻ. വിജയകുമാരിയിൽ നിന്ന് അന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ തേടും.
കാര്യവട്ടം കാമ്പസിലെ മുൻ യൂണിയൻ ജനറൽ സെക്രട്ടറി വിപിൻ വിജയനാണ് പിഎച്ച്ഡിക്കായി ശുപാർശ ലഭിച്ചത്. സംസ്‌കൃതം അറിയാത്ത എസ്.എഫ്.ഐ. നേതാവിന് സംസ്‌കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്തെന്നായിരുന്നു സംസ്‌കൃതം വകുപ്പ് മേധാവി സി.എൻ. വിജയകുമാരി വി.സി.ക്ക് നൽകിയ പരാതി. വിപിൻ വിജയൻ്റെ പിഎച്ച്ഡി തീസിസിനും ഓപ്പൺ ഡിഫൻസിനും എതിരെ ഗുരുതരമായ പരാമർശങ്ങളാണ് ഡീൻ ഉന്നയിച്ചത്.
വിപിന് പിഎച്ച്ഡി നൽകാനുള്ള മൂല്യനിർണയ സമിതി ചെയർമാൻ്റെ ശുപാർശ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ പരിഗണിക്കാനിരിക്കെയാണ് ഡീൻ്റെ കത്ത് പുറത്തുവന്നത്.
തനിക്കെതിരെ ഡീൻ വ്യക്തിവിരോധം തീർക്കുകയാണെന്നാണ് വിപിൻ വിജയൻ്റെ വിശദീകരണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർവകലാശാലയുടെ തുടർനടപടികൾ.