
തൃശൂർ: തെങ്ങു വീണു തകർന്ന വീട് പുനർനിർമിക്കാനുള്ള കൊച്ചുവേലായുധന്റെ അപേക്ഷ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വാങ്ങാതെ മടക്കി അയച്ചിരുന്നു. പുള്ളിൽ വിളിച്ചുചേർത്ത ആൽത്തറ സഭയിലാണ് നാട്ടിക സ്വദേശി കൊച്ചുവേലായുധൻ അപേക്ഷയുമായി സുരേഷ് ഗോപിയെ പോയി കണ്ടത്. എന്നാൽ, കവർ വാങ്ങാൻ പോലും തയാറാകാതെ, വീടുപണി എംപി ചെയ്യുന്നതല്ലെന്നും പഞ്ചായത്തിലാണ് അപേക്ഷ നൽകേണ്ടതെന്നും പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.
ഇതിനു പിന്നാലെ, കൊച്ചുവേലായുധന്റെ വീട് ഉൾപ്പെടുന്ന നാട്ടിക മണ്ഡലത്തിലെ സിപിഐയുടെ എംഎൽഎ സി.സി.മുകുന്ദൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി അപേക്ഷ നേരിട്ട് വാങ്ങിയിരുന്നു. പ്രശ്നപരിഹാരം ഉറപ്പു നൽകിയാണ് എംഎൽഎ മടങ്ങിയത്. അതിനു ശേഷം വൈകിട്ട് ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ കൊച്ചുവേലായുധന്റെ വീട്ടിലെത്തി വീട് പണിത് നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.
ഈ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരേഷ്ഗോപി. "ഒരു പൊതുപ്രവർത്തകനായി എനിക്ക് എന്തു ചെയ്യാൻ കഴിയും, എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലിയല്ല. ഭവനനിർമാണം സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം.
ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിത ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നതിൽ എനിക്ക് സന്തോഷമുണ്ട്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് വീട് ലഭ്യമായല്ലോ. കഴിഞ്ഞ 2 കൊല്ലമായി ഇതു കണ്ടു കൊണ്ടിരുന്ന ആളുകള്‍ ഞാന്‍ കാരണമെങ്കിലും ഇപ്പോൾ വീട് വച്ച് നൽകാൻ ഇറങ്ങിയല്ലോ. ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം." - സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ചെമ്മാപ്പിള്ളി തൂക്കുപാലത്തിനു സമീപമുള്ള കലുങ്കിലും പുള്ള് ആൽത്തറയിലും നടത്തിയ സൗഹൃദസഭയിൽ കുശലം ചോദിച്ചും വികസനം സംബന്ധിച്ച പരാതികൾ പറഞ്ഞും ഒട്ടേറെ ഗ്രാമീണർ പങ്കെടുത്തിരുന്നു. തൂക്കുപാലത്തിന്റെ സമീപത്തെ കലുങ്കിലെ സൗഹൃദസഭ സംവിധായകൻ സത്യൻ അന്തിക്കാടാണ് ഉദ്ഘാടനം ചെയ്തത്.