തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചതായും ചിലയിടങ്ങളിലുണ്ടായ അപ്രതീക്ഷിത പരാജയങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വോട്ടിംഗ് കണക്കുകൾ പരിശോധിച്ചാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോഴും എൽ.ഡി.എഫിന് വ്യക്തമായ ലീഡുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(People have good opinion about the government, says MV Govindan)
ശരിയായ രാഷ്ട്രീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാം. സർക്കാരിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമാണുള്ളത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എൽ.ഡി.എഫ് അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ യു.ഡി.എഫും ബി.ജെ.പിയും കള്ളപ്രചാരണങ്ങളും വർഗീയ കാർഡും ഇറക്കിയാണ് വോട്ട് തേടിയത്. പലയിടങ്ങളിലും ഇരുമുന്നണികളും പരസ്പരം വോട്ട് കൈമാറി. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി വിജയിച്ച 41 വാർഡുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതേ അവസ്ഥയാണെന്നും ഇത് യു.ഡി.എഫ് - ബി.ജെ.പി അന്തർധാരയ്ക്ക് തെളിവമാണെന്നും അദ്ദേഹം ആരോപിച്ചു.
ശരിയായ ദിശാബോധത്തോടെയുള്ള വിലയിരുത്തലുമായി പാർട്ടി മുന്നോട്ട് പോകും. സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുമെന്നും വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.