
തിരുവനന്തപുരം: എൺപത് വയസ് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആവശ്യമെങ്കിൽ പരാതിക്കാർ സർക്കാരിന് നിവേദനം നൽകണമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മിഷൻ ആവശ്യം ഉന്നയിച്ചു.
80 കഴിഞ്ഞവർ ദുർബല വിഭാഗത്തിൽപ്പെടുന്നവരാണ്. ഇവർക്ക് സംരക്ഷണം നൽകേണ്ട ബാധ്യതയുണ്ട്. പെൻഷൻ ഭരണഘടനാപരമായ അവകാശമാണെന്നും തീരുമാനമെടുത്ത ശേഷം രണ്ടാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി. പെൻഷൻ പരിഷ്കരണ കുടിശിക പൂർണമായി ലഭിക്കാതെ, 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77000 സർവീസ് പെൻഷൻമാർ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നത്.