കോട്ടയം: ഒരു കോടതി വിധിക്കും തൻ്റെ നാവിനെ തളക്കാനാവില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പിസി ജോർജ്. പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് പ്രവർത്തകർ. പിസിക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകർ പറയുന്നത്. ദിശ സംഘടന അംഗങ്ങളും പിസിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഒരു ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ കഴിഞ്ഞമാസം 28-നാണ് പിസി ജോർജിന് ജാമ്യം ലഭിച്ചത്. ''പിസി തന്റെ നാവിനെ നിയന്ത്രിക്കണം" എന്ന കർശന ഉപാധികളോട് കൂടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീതും നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പിസി വീണ്ടും വിദ്വേഷ പരാമർശം നടത്തിയത്.
ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പിസിയുടെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേ വിവാഹം കഴിച്ചയക്കണമെന്നും പിസി ആവശ്യപ്പെട്ടു. ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
’22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ? ക്രിസ്ത്യാനി എന്തിനാണ് 25 ഉം 30 ഉം വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നത്. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ, നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണിത്." എന്നായിരുന്നു പി സി ജോർജ് പറഞ്ഞത്.
ഇതിനെതിരെയാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്. കോടതി വിധി മാനിക്കാതെ വീണ്ടും വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. വിഷയത്തിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം.